Labels

Sunday, April 28, 2013

ഭാര്യ



വിരല്‍തുമ്പില്‍ 
ഭൂമിയും,ആകാശവും 
മഴയും,പുഴയും 
കടലും വിരിയിച്ചു എടുക്കുമ്പോള്‍ 

അടുക്കളയില്‍ നിന്നും 
എന്നരികിലേക്ക് 
പരിഭവത്തിന്റെ പുഴ 
ഒഴുകി വരും

മന്ദമായി തുടങ്ങി
ചടുല താളത്തില്‍
പെയ്തൊഴിയും
മഴ പോല്‍

തിരിച്ചറിവ്


അനുഭവങ്ങളുടെ
താളുകളില്‍ നിന്നും
ഉതിര്‍ന്നു വീഴും
തിരിച്ചറിവുകള്‍
നഗരം കാഴ്ചകളുടെ
ശവപ്പറമ്പാണെന്നും,
ജീവിതം ലാഭ നഷ്ടങ്ങളുടെ
കണക്കെടുപ്പാണെന്നും
മോഹങ്ങള്‍ക്ക് ആകാശമുണ്ടെന്നും
ആകാശം അനന്തമാണെന്നും
നിലാവുകള്‍ പൌര്‍ണമി
എഴുതിയ ചിത്രങ്ങളാണെന്നും,
ചിത്രങ്ങള്‍ കഥ പറയുമെന്നും
ഓര്‍മ്മകളില്‍ പ്രണയം
വസന്തമാണെന്നും,
ഓര്‍മ്മകള്‍ പിന്തിരിഞ്ഞു
നടത്തമാണെന്നും
തെരുവുകളിലെ
ചെന്നായ്ക്കള്‍
പെണ്ണിന്റെ ചോര
കുടിച്ചാണ് ദാഹം
അകറ്റിയതെന്നും,
അവളുടെ അസ്ഥികള്‍ നുറുക്കി
എടുത്താണ് തെരുവില്‍
വില്പനയ്ക്ക് വച്ചതെന്നും
എല്ലാം അനുഭവങ്ങളുടെ
താളുകളില്‍ നിന്നും
ഉതിര്‍ന്നു വീഴും
തിരിച്ചറിവുകള്‍

കാഴ്ചകള്‍


സൂര്യന്‍ നീന്തിതുടിക്കുവനായി 
സാഗരത്തിലേക്ക് മുങ്ങി താഴുമ്പോള്‍  
ഇരുളിനെ കീറിയെടുത്തു 
മിഴികളില്‍ ഒട്ടിച്ചു വയ്ക്കും 
ദൈവം 
രുധിരം കൊണ്ട് 
ചിത്രമെഴുതും തെരുവുകള്‍,
അഭിമാനത്തിലേക്ക് വിരല്‍ 
ചൂണ്ടും അപഥ സഞ്ചാരികള്‍, 
ഇവയിലേക്കൊന്നും പിടഞ്ഞു 
വീഴാതെ,
നല് കാഴ്ചകള്‍ മാത്രം 
കാണാനായി 
നട്ടു വളര്‍ത്തണം 
മിഴികളെ  
 
നേര്‍ കാഴ്ചകള്‍ കാണാനായി 
നിഴലുകള്‍ പ്രതിബിംബിക്കാത്ത 
ഒരു കണ്ണാടിയും, 
വേണം മൌനം ചങ്ങലക്കിടാത്ത 
ഒരു നാവും 

എന്റെ രാജ്യം

കാലം അതിര്‍ത്തികള്‍
മാറ്റി വരയ്ക്കുന്ന
എന്റെ രാജ്യത്ത്
ഒരു വേലിയിറക്കത്തില്‍
വാര്‍ന്നു പോയത്
സ്നേഹ സാഗരം

ചമയങ്ങള്‍ അഴിഞ്ഞു 

വീഴുന്ന ജീവിതത്തിലെ
അരങ്ങില്‍ തെളിയുന്നതോ
പൊയ്മുഖങ്ങള്‍

അക കാഴ്ചകള്‍
നഷ്ടമായ വെറും
പുറം കാഴ്ചകളില്‍
മാത്രം അഭിരമിക്കുന്ന മനസ്സുകള്‍

മിഴികള്‍ മൂടികെട്ടി
നീതിക്കുമേല്‍
പുറം തിരിഞ്ഞു നില്‍ക്കുന്ന
നീതിദേവത

അതിര്‍ത്തികള്‍ നഷ്ടമായി,
അടയാളങ്ങള്‍ മായുമ്പോള്‍
എനിക്ക് ഒരു നേര്‍രേഖ
വരച്ചിടണം
ജീവിതത്തില്‍ നിന്നും
മരണത്തിലേക്ക്..

മിഴികള്‍

 

അന്ന്
ദ്രിശ്യ ചാരുതയോടെ 
ഓരോ നിമിഷവും 
പകര്‍ത്തി എടുത്ത്
ആല്‍ബം പോലെ
മനസ്സില്‍ സൂക്ഷിച്ചു
വച്ചു നിന്റെ മിഴികള്‍

ഇന്ന്
മാലകള്‍ അണിഞ്ഞ്
ഭിത്തിയില്‍
തൂങ്ങികിടക്കുന്നു
ഒറ്റ ഫ്രെയെമില്‍
അനാഥമായി

ഓര്‍മ്മകള്‍


മിഴികളില്‍ നട്ടു
വച്ച ദ്രിശ്യ രൂപങ്ങള്‍
ഇറങ്ങി നടന്നു
ഹൃദയ മേഘങ്ങളില്‍
നിന്നും
അടര്‍ന്നു വീഴും
മഴയോടൊപ്പം
സ്കൂളിലേക്ക്
കള കളാരവം
മുഴക്കി
ഒഴുകി മറഞ്ഞ
പുഴയോടൊപ്പം
നിലാവ് മൊഴിഞ്ഞ
ഹൃദയ രാഗത്തോടൊപ്പം
പാല്‍ ചുരത്തി
നല്‍കും അമ്മിണി
പശുവിനോടൊപ്പം
മുറ്റത്തെ തേന്മാവിന്റെ
ചുവട്ടില്‍
കാല്‍ പന്തിന്റെ
ആരവം മുഴങ്ങും
മൈതാനങ്ങളില്‍

വ്യാപാരം


മെല്ലെ മെല്ലെ
വാതിലുകള്‍ എല്ലാം
മലര്‍ക്കെ തുറന്നിടാം

വ്യാപാരത്തിന്റെ
അനന്ത സാദ്ധ്യതകള്‍
വീമ്പിളക്കി
വൈദേശിക ആധിപത്യത്തെ 
വരവേല്‍ക്കാം

ആകാശവും,ഭൂമിയും,
മോഹങ്ങളും,കിനാവുകളും,
ചിന്തകളും
വില്പന ചരക്കാക്കി
അടിമത്വത്തിന്റെ
ചങ്ങലകള്‍ സ്വയം
എടുത്തണിയാം

ഓര്‍ക്കുക
സാമാന്യ ജനത്തിന്
എല്ലാം നഷ്ടപെടുമ്പോള്‍
സ്വയം വിലപിക്കുവനായി
രണ്ടു തുള്ളി കണ്ണുനീര്‍
എങ്കിലും ബാക്കി വക്കുക

വഴികള്‍


വിശപ്പിന്റെ വിളി
കേട്ടാണ്
മസാലയില്‍ മുങ്ങി
കുളിച്ച പച്ചകറികള്‍
ആമാശയത്തിലേക്കുള്ള
വഴികള്‍ കണ്ടെത്തിയത്
ജീവിത വഴിയില്‍
മറവി പൂക്കള്‍
വിരിഞാണ്
വഴി തെറ്റി
പോയവന്‍ പെരുവഴിയിലായത്
ഇന്നലെ ഒരു പുഴ
ഇന്ന് ഒരു നേര്‍ത്ത വഴി
നാളെ?
സന്ദേഹത്തിന്റെ
വഴി നീണ്ടു കിടന്നു

Saturday, April 27, 2013

അന്ധന്‍




ജനിച്ചു വീണു മണ്ണില്‍ 
ഇരുളിന്‍ മടിത്തട്ടിലേക്ക് 
തൊട്ടറിയുന്നു അമ്മയെന്ന 
സ്നേഹവാരിധിയെ 
അച്ഛന്റെ വാല്‍സല്യത്തിനെ
അറിയുന്നു മിഴിനീരിന്റെ 
ചൂടിനെ,
മഴനീരിന്റെ കുളിര്മയെ 
ഗന്ധത്താലും,സ്പര്‍ശനത്താലും 
തിരിച്ചറിയുന്നു ഈ ലോകത്തെ 
തന്നെയും,
ജീവിത വഴിയില്‍ എന്നും 
തെളിയുന്നു വിളക്കായി
മനസിലെ നന്മകള്‍


ചില ചിന്തകള്‍


മനസിലെ ചിതയില്‍ 
എരിഞ്ഞടങ്ങുന്നു ഉമ്മറത്തെ 
വാര്‍ധക്യം ബാധിച്ച 
ചാര് കസേര 
കൂടെ ചെല്ലതിരുന്നതിനു 
പരിഭവം പറഞ്ഞു 
പൊഴിഞ്ഞു പോകുന്നു 
ഇടവപ്പാതി 
ഒരിറ്റു ദാഹജലം 
മോഹിച്ചു,എന്നെ കൈകള്‍ 
നീട്ടി വിളിക്കുന്നു 
മുറ്റത്തെ തുളസി ചെടി 
മുകളിലേക്ക് ഉയരാന്‍ 
കൊതിച്ചു,സ്നേഹം 
കിട്ടാതെ മണ്ണിന്റെ 
അഗാധതയിലേക്ക്‌ 
തിരിച്ചു നടക്കുന്നു 
മുല്ല വള്ളികള്‍ 

മേല്‍വിലാസം


കത്തുകളില്‍ ഉറങ്ങികിടന്ന
അക്ഷരങ്ങള്‍ മേല്‍വിലാസം തേടി നടന്നു
പല വഴികളിലൂടെയും,പാലങ്ങളിലൂടെയും
മേല്‍വിലാസക്കാരനെ തേടിച്ചെന്നു
പലരെയും പരിചയപ്പെട്ടു
പല അറിവുകള്‍ നേടി
അറിഞ്ഞു പലര്‍ക്കും മേല്‍വിലാസം
ഇല്ല എന്നും
തെറ്റായ മേല്‍വിലാസവും പേറി
തിരികെ ചെന്നപ്പോള്‍,യാതൊരു
ദയയും കാട്ടാതെ പോസ്റ്റ്മാന്‍ എടുത്തെറിഞ്ഞു
ചവറ്റുകുട്ടയിലേക്ക് അവിടെയിരിന്നു
കരഞ്ഞു കരഞ്ഞു കാലം പൂകി   

യാത്ര


അമ്മ തന്‍ കൈകള്‍ പിടിച്ചു
തുടങ്ങിയോരെന്‍ യാത്ര ജീവിതയാത്ര
ബാല്യ,കൌമാരങ്ങള്‍ കഴിഞ്ഞു
യൌവനത്തിലും തുടരുന്നീയാത്ര 
ദൂരമേറെയുണ്ട് നടന്നീടുവാന്‍
കല്ലും മുള്ളും താണ്ടി,കുണ്ടും കുഴികളും
താണ്ടി നാളെയാം പ്രതീക്ഷ തന്‍
തേരിലേറി തുടരുമീ യാത്ര
പാതയോരെങ്ങളില്‍ കാണും
വൃന്ദാവനമേ എന്നിലെ മൃദുവികാരങ്ങളെ
ഉണര്ത്തീടരുതെ നിന്നിലെ സൌന്ദര്യം
നുകര്‍ന്നീടുവാന്‍ സമയമില്ലിനിയും
മഞ്ഞു കൊണ്ടും മഴ നനഞ്ഞും
വെയിലില്‍ വാടിതളര്‍ന്നും
പാദങ്ങള്‍ തേഞ്ഞും തുടരുമീ
യാത്ര ജീവിത യാത്ര
മറുകരെ എത്തിടും വരെ
കര്‍മ്മങ്ങള്‍ ഏറെയുണ്ട് ചെയ്തിടുവാന്‍
ഓരോ നിമിഷവും സംവത്സരങ്ങളായി
കൊഴിഞ്ഞിടുമ്പോള്‍ സമയമില്ലിനി
പാഴക്കീടുവാന്‍

വയലിന്റെ വിലാപം


എത്രകാലം നില്പതിങ്ങനെ ഏകനായി
വിഷണ്ണനായി,ഗതകാലസ്മരണകള്‍
അയവിറക്കി കാലം കഴിക്കുന്നു ഞാന്‍ 
ബന്ധുജനങ്ങള്‍ കാലയവനികയില്‍
മറഞ്ഞുപോയി,സുഹൃത്തുക്കള്‍
രൂപവും ഭാവവും മാറി വിരൂപികളായി
പൊന്നു വിളഞ്ഞ എന്റെ ഭൂമികയില്‍
ഇല്ല തിരിഞ്ഞൊന്നു നോക്കുവാന്‍
മണ്ണിനെ സ്നേഹിച്ച കൃഷിവലന്മാര്‍
ഒരുവേള എന്നെ സ്നേഹിച്ചിരിന്നവര്‍
വിത്ത് വിതറി നൂറുമേനി കൊയ്തവര്‍
വിയര്‍പ്പിന്‍ കണങ്ങള്‍ മണ്ണില്‍
വീഴ്ത്തി എല്ലുമുറിയെ പണിയെടുത്തവര്‍
മണ്ണിനെ പൊന്നാക്കി മാറ്റിയവര്‍
അവയെല്ലാം മറഞ്ഞുപോയ സുവര്‍ണകാലം
ഇന്ന് ഞാനൊരു പഴ്ചെടികള്‍ വിളയും പാഴ്ഭൂമി
പാമ്പുകളുടെയും,തവളകളുടെയും ആവാസഭൂമി
വിധിയെ പഴിച്ചു കാലം കഴിപ്പൂ
നാളെയുടെ മരണമണിമുഴക്കത്തിനായി
കാത്തുനില്കും ഞാനോ വെറുമൊരു പാഴ്നിലം

മര്‍ത്യന്


ഈശ്വരന്‍ നിനക്കായി നല്‍കി
തലയ്ക്കു മേലായി ആകാശവും
പാദമൂന്നി നില്കുവാന്‍ ഭൂമിയും
ജിജ്ഞാസ ഊറും നിന്‍ അകതാരിനായി
 അക്ഷരങ്ങള്‍ കോര്‍ത്ത മണിമാലകളും
എന്നിട്ടും എന്തെ നിറഞ്ഞു നിന്നില്‍
അഹംഭാവത്തിന്‍ തിരമാലകള്‍
ഈ ലോകമത്രയും വെട്ടിപിടിക്കുവാന്‍
ഓടി തളര്‍ന്നും തീര്‍ന്നില്ല നിന്നിലെ
മോഹത്തിന്‍ അധിനിവേശങ്ങള്‍
കാലമെത്ര കൊഴിഞ്ഞാലും
മോഹങ്ങള്‍ എത്ര കൊഴിഞ്ഞാലും
നിന്‍ ജീവിത ചക്രം പൂര്‍ണ്ണമാവുമ്പോള്‍
ആറടി മണ്ണും തെക്കിനിയിലെ മാവും
മാത്രം നിനക്ക് സ്വന്തമെന്നു അറിയുക

മഴ


വേനല്‍ ചൂടില്‍ ഉരുകി ഉരുകി
ഉഷ്ണകാറ്റേറ്റു തളരുമ്പോള്‍
മഴക്കായി പ്രാര്‍ത്ഥന നിരതനായി കഴിയുമ്പോള്‍
എന്‍ സ്മൃതിപഥത്തില്‍ പൊഴിയുന്നു 
കര്‍ക്കടകത്തിന്‍ പേമാരികള്‍
അകലെ നിന്ന് ചിണുങ്ങി ചിണുങ്ങി
അരികിലെത്തി പൊട്ടിക്കരയുന്നു മഴ
മേഘകൂടുകളില്‍ നിന്ന് വേര്‍പെട്ടു
ശരവേഗത്തില്‍ മണ്ണിന്റെ മാറില്‍
അലിയുവാന്‍ വെമ്പലോടെ വന്നെത്തും
വിണ്ണിനെ കുളിരലകളിന്‍ പുടവ ചുറ്റിക്കുവാന്‍
മണ്ണില്‍ പതിഞ്ഞു ഒഴുകി നീല സാഗരത്തിന്‍
മാറില്‍ അലിഞ്ഞു ചേരുവാന്‍

Friday, April 26, 2013

വഴിയോരകാഴ്ചകള്



 ജീവനും മൃതിക്കുമിടയില്‍ പിടയുമീ ജന്മത്തെ കണ്ടതില്ല
 അന്ധത നടിച്ച മര്ത്യജന്മങ്ങള്‍
  മൂളലുകളും,ഞരക്കങ്ങളും പതിച്ചതെല്ലാം ബാധിരകര്‍ണങ്ങളിലേക്ക്
 ആത്മാവ് വേര്‍പെട്ടു പോകുംവരെ
 മൊബൈലില്‍ തിരിഞ്ഞും,ചെരിഞ്ഞും നിന്ന്
 പകര്‍ത്തി ആര്‍ത്തു രസിച്ചവര്‍
 കൈമാറി മൊബൈലില്‍ നിന്നും മൊബൈലിലേക്ക് എം എം എസ് ആയി
 കരുണയുടെ പുഴകള്‍ വറ്റി വരണ്ടു
 സ്നേഹമെല്ലാം പുസ്തകതാളുകളില്‍ മയങ്ങി
 മനുഷ്യത്വവും പേരില്‍ മാത്രമായി
 സ്വര്‍ഗതുല്ല്യമീ ഭൂമിയെ നരകതുല്യമാക്കി
 മൃഗതുല്ല്യമാം ഈ മര്ത്യജന്മങ്ങള്‍