Labels

Friday, January 31, 2014

മരണം എന്ന പൂച്ച



പതിയെ വാതിലുകൾ 
തുറന്നു 
അകത്തു കടക്കും 
മരണം എന്ന പൂച്ച 

കട്ടിലിന്റെ കാലുകളിലും,
കസേരയുടെ കാലുകളിലും 
ദേഹം ഉരുമി,
മുറിയിലൂടെ പമ്മി നടക്കും

പച്ച മീനിന്റെ മണം
മൂക്കിലൂടെ അരിച്ചിറങ്ങുമ്പോൾ
വേട്ടക്കാരന്റെ കണ്ണോടെ
മുറിയിലൂടെ പരതി നടക്കും

കണ്ണുകൾ അടച്ചു
മീനിനെ വായിലേക്ക്
എടുത്തു ചവച്ചു
തിന്നും അതിന്റെ
പിടച്ചിലുകൾ കാണാതെ,
നാക്ക്‌ കൊണ്ട്
കാലുകൾ തുടച്ചു
നടന്നു നീങ്ങും
മരണം എന്ന പൂച്ച

Sunday, January 19, 2014

രാത്രികൾ



പകലുകൾ എവിടെക്കാണ്‌ 
ഈ കറുത്ത ഉടുപ്പുകൾ 
വലിച്ചെറിയുന്നത് 
നിഗൂഡതകൾ മറച്ചു വച്ച് 

കണ്ണുകൾ

മണൽ പരപ്പിലേക്ക്
തിരകൾ അലയടിച്ചുയരുന്നു,
മഴകൾ പെയ്തൊഴിയുന്നു,
നോക്കു സൂക്ഷിച്ചു നോക്കു
അവ അമ്മയുടെ കണ്ണുകൾ ആണ്

നന്മകൾ

ആകാശത്തെ അമ്പിളി
പെറ്റു പെരുകിയ
സ്വർണ കുഞ്ഞുങ്ങളിലെ
നന്മകൾ ആവാം നമുക്കിനി

ബാല്യം



കറുത്ത കുപ്പിയിലെ 
ലഹരിയാണ് രാത്രികൾ 
നുരഞ്ഞു,നുരഞ്ഞു പൊന്തി 
നദികളാകും

ആ ലഹരിയിൽ
അനേകം ചുവന്ന
നക്ഷത്രങ്ങൾ ദേഹത്ത്
വിരിയിച്ചു
ഒരു കുഞ്ഞു പ്രതീക്ഷ
കുറ്റിക്കാട്ടിൽ
അസ്തമിക്കും

ലഹരി നുണഞ്ഞു
തുഴഞ്ഞു,തുഴഞ്ഞു,
യാത്ര തുടരും
രാത്രി നദിയിലെ
തോണിക്കാരൻ

രൂപക്കൂട്ടിൽ ആയിരം
മെഴകുതിരികൾ എരിഞ്ഞു
തീരുമ്പോഴും
ആവർത്തനവിരസതയില്ലതെ
തുടരുന്ന നാടകത്തിലെ വേദനകൾ
അവസാനിക്കുന്നില്ലല്ലോ